Site uses cookies to provide basic functionality.

OK
JEREMIAH
Prev Up Next
Chapter 26
Jere Mal1910 26:1  യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാടാവിതു:
Jere Mal1910 26:2  യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാൻ ഞാൻ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.
Jere Mal1910 26:3  അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവൎക്കു വരുത്തുവാൻ വിചാരിക്കുന്ന അനൎത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കത്തക്കവണ്ണം പക്ഷേ അവർ കേട്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാൎഗ്ഗം വിട്ടുതിരിയുമായിരിക്കും.
Jere Mal1910 26:4  എന്നാൽ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേൾപ്പാനും
Jere Mal1910 26:5  ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങൾ എന്റെ വാക്കു കേൾക്കയില്ലെങ്കിൽ,
Jere Mal1910 26:6  ഞാൻ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാക്കിത്തീൎക്കും.
Jere Mal1910 26:7  യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.
Jere Mal1910 26:8  എന്നാൽ സകലജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീൎന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം;
Jere Mal1910 26:9  ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നു കൂടി.
Jere Mal1910 26:10  ഈ കാൎയ്യം യെഹൂദാപ്രഭുക്കന്മാർ കേട്ടാറെ, അവർ രാജാവിന്റെ അരമനയിൽ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഇരുന്നു.
Jere Mal1910 26:11  പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും: ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.
Jere Mal1910 26:12  അതിന്നു യിരെമ്യാവു സകലപ്രഭുക്കന്മാരോടും സൎവ്വജനത്തോടും പറഞ്ഞതു: നിങ്ങൾ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിന്നും ഈ നഗരത്തിന്നും വിരോധമായി പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.
Jere Mal1910 26:13  ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനൎത്ഥത്തെക്കുറിച്ചു അനുതപിക്കും.
Jere Mal1910 26:14  ഞാനോ ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ.
Jere Mal1910 26:15  എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊൾവിൻ; നിങ്ങൾ കേൾക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.
Jere Mal1910 26:16  അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.
Jere Mal1910 26:17  അനന്തരം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റു ജനത്തിന്റെ സൎവ്വസംഘത്തോടും പറഞ്ഞതു:
Jere Mal1910 26:18  യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചു: സീയോനേ വയൽ പോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായും ഈ ആലയമുള്ള പൎവ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
Jere Mal1910 26:19  യെഹൂദാരാജാവായ ഹിസ്കീയാവും സൎവ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താൻ അവൎക്കു വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനൎത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനൎത്ഥം വരുത്തുവാൻ പോകുന്നു.
Jere Mal1910 26:20  അങ്ങനെ തന്നേ കിൎയ്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
Jere Mal1910 26:21  യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവു അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി.
Jere Mal1910 26:22  യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.
Jere Mal1910 26:23  അവർ ഊരീയാവെ മിസ്രയീമിൽനിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
Jere Mal1910 26:24  എന്നാൽ യിരെമ്യാവെ ജനത്തിന്റെ കയ്യിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു.